Friday, October 16, 2009

കോഴിയെ തേടി

വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുകയായിരുന്ന എന്നെ ഉണര്‍ത്തിയത്‌ സഹമുറിയന്റെ സമയം തെറ്റി വന്ന മിസ്സ്‌ കാള്‍ ആയിരുന്നു. ആലസ്യമകറ്റാന്‍ ഒന്ന് മുഖം കഴുകി വരാം എന്നുറച്ച് ബാത്ത് റൂം ലക്ഷ്യമാക്കി നടന്ന ഞാന്‍ പഴശ്ശിരാജാ റിലീസ് ചെയ്യുന്നത് ബാത്ത് റൂമില്‍ ആണോ എന്ന സംശയത്തിലായി. അത്രയ്ക്കുണ്ടായിരുന്നു ക്യൂ . ക്യൂ തെറ്റിച്ചു മുഖം കഴുകുവാന്‍ നിന്നാല്‍ മറ്റു പലരുടെയും "മുഖം" കാണേണ്ടിവരും എന്നതിനാല്‍ താല്ക്കാലികാഭയമായ  കിച്ചനിലേക്ക് കയറിയ ഞാന്‍ അവിടെ സിങ്കില്‍ വിശ്രമിക്കുന്ന രണ്ടു "സാദിയ"  സഹോദരിമാരുടെ" മൃതദേഹങ്ങള്‍ " കണ്ടു ഞെട്ടി. ഗള്‍ഫില്‍ വന്നെങ്കിലും  വിപ്ലവവീര്യം ഇപ്പോഴും മുഴുവനും നശിച്ചിട്ടില്ലാത്ത ഞാന്‍ മുഷ്ടിചുരുട്ടി "അന്ത്യാഭിവാദ്യം" അര്‍പ്പിച്ചശേഷം മുഖം കഴുകിയെന്നുവരുത്തി തിരികെ മുറിയില്‍ വരുമ്പോള്‍ അതാ ഭാര്യയുടെ മിസ്സ്‌ കാള്‍ .സ്ഥിരം വിളിക്കുന്ന ബോംബയ്ക്കാരന്‍ ഭായിയുടെ ഇന്റര്‍നെറ്റ്‌ ബൂത്ത്‌ അടച്ചിരുന്നതിനാല്‍ മറ്റൊന്ന് അന്വേഷിച്ച എനിക്ക് അബ്ദുള്ള ബിന്‍ താനി സ്ട്രീറ്റിനടുത്ത  കോഴിക്കടയോടുചെര്‍ന്ന ബൂത്ത്‌ പറഞ്ഞുതന്നത് ഒരു ബംഗാളി.

 മോര്‍ച്ചറിയിലെ  കോഴിയെ പ്രതീക്ഷിച്ചു (ഫ്രോസന്‍) അകത്തുകയറിയ എനിക്ക് ആശ്വാസമായി ഇവിടെ ജീവനുള്ള കോഴികള്‍ വില്‍ക്കുന്നിടമാണ് എങ്കിലും നാട്ടിലെ കോഴികളുടെ ഒരു "ആരവം" ഒന്നും ഇവിടെ കണ്ടില്ല. എന്തോ? ഇവിടുത്തെ നിയമങ്ങളെ ഈ കോഴികളും ഭയക്കുന്നുന്ടാവണം.

  ഭാര്യയോടു കത്തി വച്ചിരുന്നപ്പോള്‍ അവളുടെ കിളിനാദം തെക്കള്‍ മുഴങ്ങുന്ന ഒരു "കോഴി കൂവല്‍" ഭാര്യ പറഞ്ഞു. നമ്മുടെ പൂവന്‍ ആണ് . കഴിഞ്ഞ ജൂലൈയില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ വിരിഞ്ഞ കോഴി കുഞ്ഞുങ്ങള്‍ .അതിലോരുവാന്‍ വലുതായി കൂവി തുടങ്ങിയിരിക്കുന്നു. മാത്രമോ, അയല്‍വക്കത്തെ പിടക്കോഴികളെ "പീടിപ്പിച്ചതിനു "അവന്റെ പേരില്‍ എത്ര കേസുകള്‍ ഉണ്ടോ ആവോ ? തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ ഓര്‍മകള്‍ എന്റെ വീടിലെ ചെറിയ കോഴിക്കൂട്ടിലേക്ക് പോയി. ചെറുപ്പത്തില്‍ ഞങ്ങളുടെ ഉമ്മ ഞങ്ങളെ ആരെക്കൊണ്ടും കോഴിക്കൂട് തുറന്നു വിടാന്‍ സമ്മതിക്കുമായിരുന്നില്ല . പുതിയ ഒരാള്‍ കൂടുതുറന്നു വിട്ടാല്‍ കാക്കയും പരുന്തും വന്നു കുഞ്ഞുങ്ങളെ റാഞ്ചുമത്റേ. ഉമ്മയുടെ ഓരോ വിശ്വാസങ്ങള്‍ ! കാക്കയും പരുന്തും അക്കാലത്തെ പ്രധാന  ഭീകരന്‍ മാരായിരുന്നു . കൂട്ടത്തിലെ ഭിദ്രന്‍ വാല പരുന്ത്‌ ആയിരുന്നു. അവന്‍ ഒരിക്കല്‍ വന്നു കോഴിക്കുഞ്ഞുങ്ങളെ കണ്ടാല്‍ ഉറപ്പായിരുന്നു, എപ്പോഴെങ്കിലും കൊത്തിക്കൊണ്ടു പോകുമെന്നത്. ചിലപ്പോഴെല്ലാം റാഞ്ചിയ കുഞ്ഞുങ്ങളുമായി പറക്കുന്ന കോഴികുഞ്ഞുങ്ങളെ രക്ഷിച്ച് ഉമ്മയില്‍ നിന്ന് ഭീകരതക്കുള്ള സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പരുന്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന കുഞ്ഞുങ്ങളെ ഒരു "ഓട്ടുകിണ്ണത്തില്‍ " താഴെവച്ച് മുട്ടുന്ന ഉമ്മയുടെ മൃത സഞ്ജീവനി ഫോര്‍മുല എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെങ്കിലും ചില ഭാഗ്യശാലികള്‍ രക്ഷപ്പെടാരുണ്ടായിരുന്നു.  എന്റെ ഉമ്മയില്‍ നിന്നും കൈമാറി കിട്ടിയ അറിവില്‍ നിന്നും തനി നടനായ എന്റെ ഭാര്യയും ഈ "ചികിത്സാ രീതി " പരീക്ഷിച്ചു വരുന്നു.

ഈ പരുന്തിന്റേയും കാക്കയുടേയും ഒക്കെ ഭീകര തീവ്രവാദ ഭീഷണികളില്‍ നിന്നും രക്ഷപ്പെടുന്ന ആര്‍ജിത പ്രഥിരോധ ശേഷിയോടെ വളര്‍ന്നു വലുതാകുന്ന നാട്ടിലെ കോഴികളെക്കുറിച്ചോര്‍ത്തപ്പോള്‍ എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരു പൂവന്‍ കോഴിയെ ഓര്‍മ്മ വന്നു. നീണ്ട കാലുകളും അങ്കവാലുമൊക്കെയുള്ള ഒരു സുമുഖന്‍ . മുന്‍വശത്തെ മുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്ന അവന്‍, പലപ്പോഴും തന്റെ ചില പ്രത്യേക ചേഷ്ടകളിലൂടെ അയല്‍വക്കത്തെ പിടക്കോഴികളെ ആകര്‍ഷിക്കുമായിരുന്നു. യാതൊരു പരിസര ബോധവുമില്ലാതെ പിടക്കോഴികളുടെ  പുറത്തുകയറി 'സവാരിഗിരി' ചെയ്യുന്ന അവന്റെ തന്റേടം അപാരം തന്നെയായിരുന്നു.

മദ്ധ്യനത്തിലേക്കടുക്കുന്ന സൂര്യന്റെ ചൂടില്‍ നടന്നു ക്ഷീണിതനായ എന്റെ മുമ്പില്‍ ഒരു പഴയ കണ്ണൂര്‍ക്കാരന്‍ സുഹ്രുത്ത് അവന്റെ മൊബയില്‍ മോര്‍ച്ചറി കൊണ്ടുവന്നു നിറുത്തി കയറാന്‍ പറഞ്ഞു. ഡോര്‍ തുറന്നു കയറിയ ഞാന്‍ കുറെ വിശേഷങ്ങള്‍ പറഞ്ഞശേഷം ആരുടെയൊക്കെയോ അത്താഴമാകുന്നതിനു മുമ്പുള്ള അന്ത്യ വിശ്രമത്തിലുള്ള കോഴികളെക്കുറിച്ചോര്‍ത്ത എനിക്കൊരു സംശയം, ഇവിടെ ഞാന്‍ കണ്ടു മറന്ന അഴകും ആരോഗ്യവും ആക്രാന്തവും ഉള്ള കോഴികളില്ലേ?

ഉച്ചക്കു ശേഷം എന്റെ ഏറ്റവും പ്രിയ സുഹ്രുത്തിന്റെ റൂമിലേക്കുള്ള യാത്റയിലാണതിനുത്തരം കിട്ടിയത്. ലേശം ഇടവഴിയിലുള്ള അവന്റെ റൂമിനു താഴെ എത്തുമ്പോള്‍ എന്റെ പഴയ പൂവന്‍ കാണിച്ചിരുന്നതുപോലെയുള്ള ചേഷ്ടകള്‍ കാട്ടി  ഒരു ഫിലിപ്പൈനി സുന്ദരിയെ പുതിയതായി വാങ്ങിയ സ്വന്തം TIIDA യില്‍ കയറ്റാനുള്ള ശ്രമം കണ്ടപ്പോള്‍ ; ഇവിടേയും കോഴികളുണ്ട്, ചൂടും ചൂരുമുള്ള കോഴി...

1 comment:

പഥികന്‍ said...

ഇവിടെ ഞാന്‍ കണ്ടു മറന്ന അഴകും ആരോഗ്യവും ആക്രാന്തവും ഉള്ള കോഴികളില്ലേ?

ഉണ്ട്, ഇവിടേയും കോഴികളുണ്ട്, ചൂടും ചൂരുമുള്ള കോഴി...