Friday, October 23, 2009

ഗള്‍ഫുകാരന്റെ വിധി

മിസ്കോളിനു മറുപടി നല്കുവാന്‍ താമസിച്ചത് എന്ത്യേ എന്ന ഭാര്യയുടെ ചോദ്യത്തിനു ഞാന്‍ നല്കിയ മറുപടി ഇത്ര പൊല്ലാപ്പാകുമെന്നു വിചാരിച്ചില്ല. അവള്‍ ഫോണിലൂടെ കുറ്റപ്പെടുത്തലുകളുടെയും ആരോപണങ്ങളുടേയും വിഴുപ്പലക്കാന്‍ തുടങ്ങി, "അല്ലെങ്കിലും നിങ്ങള്‍ അങ്ങനെയാ" എന്നു തുടങ്ങിയ വാമൊഴി ചിലപ്പോഴെല്ലാം സഭ്യതയുടെ സീമകള്‍ ലംഘിച്ചുകൊണ്ടിരുന്നു.
എന്റെ സ്വഭാവ ശുദ്ധിയെ ചോദ്യംചെയ്യുന്ന രീതിയില്‍ ചില പഴയ സംഭവങ്ങള്‍ (ഞാന്‍ പോലും ഓര്‍ക്കാത്തവ) അവള്‍ എനിക്കെതിരെ പ്രയോഗിച്ചപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. ഞങ്ങള്‍ നാട്ടിലായിരിക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ വ്യവസായ നഗരത്തിലൂടെ (മാംസ വ്യവസായവും തഴച്ചു വളരുന്നുണ്ട്) ഉള്ള ഒരു യാത്രയില്‍ അരപ്പാവാട ധരിച്ച ഒരു കൊച്ചു സുന്ദരിയുടെ തുടുത്ത കണംകാലുകളുടെ ആസ്വാദ്യതയെ കുറിച്ച് "ശുദ്ധഗതിക്കാരനായ " ഞാന്‍ വര്‍ണിച്ചതും, ഇടക്കെങ്ങൊ നാട്ടിലെ ആനവണ്ടിയിലെ സവാരിക്കിടയില്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ കൈക്കുഞ്ഞോടുകൂടിയ ഒരു മഹിളാമണിക്കായി ഞാന്‍ കുറച്ച് ഒതുങ്ങി ഇരിപ്പിടം ഒരുക്കിയ എന്റെ വിശാലമനസ്കതയെയും അവള്‍ എത്ര തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു ബോധ്യമാവുന്നതായിരുന്നു അവളുടെ "റ്റിറ്റ് റ്റാറ്റ്". എന്റെ ഓഫീസിലെ ഫിലിപ്പൈനി സുന്ദരികളെക്കുറിച്ചുള്ള എന്റെ നിഷ്കളങ്കമായ വര്‍ണ്ണനകളും എനിക്കെതിരെ സംശയത്തിന്റെ ബ്രഹ്മാസ്ത്രമായി തൊടുത്തപ്പോള്‍ പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെപ്പോലെയായി ഞാന്‍.
എന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ മെനക്കെടാതെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ വീര്യം കൂട്ടാനെന്നപോലെ കരച്ചിലും പിഴിച്ചിലും അകമ്പടി സേവിച്ചിരുന്നു. ഒരു നിയസഭാ പ്രസംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവള്‍ കത്തിക്കയറിയപ്പോള്‍ ഇതു സീതി ഹാജിക്കു പറ്റിയതുപോലെ ആയല്ലൊ എന്നു ഞാന്‍ പറഞ്ഞു പോയി. (റണ്‍ട് മൂന്നു ദിവസമായി സ്ഥിരമായി താമസിച്ചു വീട്ടില്‍ വരുന്നതിനു കാരണം തിരക്കിയ ഭാര്യയോട് ഹാജിയാര്‍ പറഞ്ഞ ഉത്തരം ഇങ്ങനെ: "ന്റെ ഐശുമ്മാ ആ ഗൌരി വിടണ്ടേ?! ഒരു കരച്ചിലിന്റെ അകമ്പടിയോടെ നിങ്ങള്‍ ഇപ്പൊഴും ഇജ്ജാതി ഏര്‍പ്പാടുകളുമായി നടക്കുന്നൊ മനുശെനേ എന്ന ചോദ്യം കേട്ട് അന്‍ബരന്നത് ഹാജിയാര്‍ . കഥ ഇങ്ങനെ , വ്യവസായ വകുപ്പു മന്ത്രിയായിരുന്ന ഗൌരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ നടന്ന ഒരു മാരത്തോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തതുകൊണ്ടായിരുന്നു എന്നതു സീതി ഹാജി സ്റ്റയിലില്‍ അവതരിപ്പിച്ചപ്പോള്‍ വന്നൊരു പൊല്ലാപ്പ്.)

ഞാന്‍ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കുവാന്‍ തീരുമാനിച്ചു - സീതി ഹാജിയെപ്പോലെ തന്നെ..
നിന്റെ പകരക്കാരി - ആ "ഒനിഡ" യോട് ഒന്നിച്ച് ആയിരുന്നതുകൊണ്ടാണു ഞാന്‍ വിളിക്കാന്‍ താമസിച്ചത് എന്ന പൊല്ലാപ്പിലേക്കു നയിച്ച എന്റെ ഉത്തരം പിന്നീട് ഇങ്ങനെ വിശദീകരിക്കേണ്ടിവന്നു എനിക്ക്.ഞാന്‍ ഒനിഡാ മെഷിനില്‍ അലക്കുകയായിരുന്നു - വിഴുപ്പലക്കുകയായിരുന്നുവെന്ന്.
-ഗള്‍ഫുകാരന്റെ ഒരു വിധി.

Friday, October 16, 2009

കോഴിയെ തേടി

വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ കിടന്നുറങ്ങുകയായിരുന്ന എന്നെ ഉണര്‍ത്തിയത്‌ സഹമുറിയന്റെ സമയം തെറ്റി വന്ന മിസ്സ്‌ കാള്‍ ആയിരുന്നു. ആലസ്യമകറ്റാന്‍ ഒന്ന് മുഖം കഴുകി വരാം എന്നുറച്ച് ബാത്ത് റൂം ലക്ഷ്യമാക്കി നടന്ന ഞാന്‍ പഴശ്ശിരാജാ റിലീസ് ചെയ്യുന്നത് ബാത്ത് റൂമില്‍ ആണോ എന്ന സംശയത്തിലായി. അത്രയ്ക്കുണ്ടായിരുന്നു ക്യൂ . ക്യൂ തെറ്റിച്ചു മുഖം കഴുകുവാന്‍ നിന്നാല്‍ മറ്റു പലരുടെയും "മുഖം" കാണേണ്ടിവരും എന്നതിനാല്‍ താല്ക്കാലികാഭയമായ  കിച്ചനിലേക്ക് കയറിയ ഞാന്‍ അവിടെ സിങ്കില്‍ വിശ്രമിക്കുന്ന രണ്ടു "സാദിയ"  സഹോദരിമാരുടെ" മൃതദേഹങ്ങള്‍ " കണ്ടു ഞെട്ടി. ഗള്‍ഫില്‍ വന്നെങ്കിലും  വിപ്ലവവീര്യം ഇപ്പോഴും മുഴുവനും നശിച്ചിട്ടില്ലാത്ത ഞാന്‍ മുഷ്ടിചുരുട്ടി "അന്ത്യാഭിവാദ്യം" അര്‍പ്പിച്ചശേഷം മുഖം കഴുകിയെന്നുവരുത്തി തിരികെ മുറിയില്‍ വരുമ്പോള്‍ അതാ ഭാര്യയുടെ മിസ്സ്‌ കാള്‍ .സ്ഥിരം വിളിക്കുന്ന ബോംബയ്ക്കാരന്‍ ഭായിയുടെ ഇന്റര്‍നെറ്റ്‌ ബൂത്ത്‌ അടച്ചിരുന്നതിനാല്‍ മറ്റൊന്ന് അന്വേഷിച്ച എനിക്ക് അബ്ദുള്ള ബിന്‍ താനി സ്ട്രീറ്റിനടുത്ത  കോഴിക്കടയോടുചെര്‍ന്ന ബൂത്ത്‌ പറഞ്ഞുതന്നത് ഒരു ബംഗാളി.

 മോര്‍ച്ചറിയിലെ  കോഴിയെ പ്രതീക്ഷിച്ചു (ഫ്രോസന്‍) അകത്തുകയറിയ എനിക്ക് ആശ്വാസമായി ഇവിടെ ജീവനുള്ള കോഴികള്‍ വില്‍ക്കുന്നിടമാണ് എങ്കിലും നാട്ടിലെ കോഴികളുടെ ഒരു "ആരവം" ഒന്നും ഇവിടെ കണ്ടില്ല. എന്തോ? ഇവിടുത്തെ നിയമങ്ങളെ ഈ കോഴികളും ഭയക്കുന്നുന്ടാവണം.

  ഭാര്യയോടു കത്തി വച്ചിരുന്നപ്പോള്‍ അവളുടെ കിളിനാദം തെക്കള്‍ മുഴങ്ങുന്ന ഒരു "കോഴി കൂവല്‍" ഭാര്യ പറഞ്ഞു. നമ്മുടെ പൂവന്‍ ആണ് . കഴിഞ്ഞ ജൂലൈയില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ വിരിഞ്ഞ കോഴി കുഞ്ഞുങ്ങള്‍ .അതിലോരുവാന്‍ വലുതായി കൂവി തുടങ്ങിയിരിക്കുന്നു. മാത്രമോ, അയല്‍വക്കത്തെ പിടക്കോഴികളെ "പീടിപ്പിച്ചതിനു "അവന്റെ പേരില്‍ എത്ര കേസുകള്‍ ഉണ്ടോ ആവോ ? തിരിച്ചു റൂമിലേക്ക്‌ നടക്കുമ്പോള്‍ ഓര്‍മകള്‍ എന്റെ വീടിലെ ചെറിയ കോഴിക്കൂട്ടിലേക്ക് പോയി. ചെറുപ്പത്തില്‍ ഞങ്ങളുടെ ഉമ്മ ഞങ്ങളെ ആരെക്കൊണ്ടും കോഴിക്കൂട് തുറന്നു വിടാന്‍ സമ്മതിക്കുമായിരുന്നില്ല . പുതിയ ഒരാള്‍ കൂടുതുറന്നു വിട്ടാല്‍ കാക്കയും പരുന്തും വന്നു കുഞ്ഞുങ്ങളെ റാഞ്ചുമത്റേ. ഉമ്മയുടെ ഓരോ വിശ്വാസങ്ങള്‍ ! കാക്കയും പരുന്തും അക്കാലത്തെ പ്രധാന  ഭീകരന്‍ മാരായിരുന്നു . കൂട്ടത്തിലെ ഭിദ്രന്‍ വാല പരുന്ത്‌ ആയിരുന്നു. അവന്‍ ഒരിക്കല്‍ വന്നു കോഴിക്കുഞ്ഞുങ്ങളെ കണ്ടാല്‍ ഉറപ്പായിരുന്നു, എപ്പോഴെങ്കിലും കൊത്തിക്കൊണ്ടു പോകുമെന്നത്. ചിലപ്പോഴെല്ലാം റാഞ്ചിയ കുഞ്ഞുങ്ങളുമായി പറക്കുന്ന കോഴികുഞ്ഞുങ്ങളെ രക്ഷിച്ച് ഉമ്മയില്‍ നിന്ന് ഭീകരതക്കുള്ള സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പരുന്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്ന കുഞ്ഞുങ്ങളെ ഒരു "ഓട്ടുകിണ്ണത്തില്‍ " താഴെവച്ച് മുട്ടുന്ന ഉമ്മയുടെ മൃത സഞ്ജീവനി ഫോര്‍മുല എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെങ്കിലും ചില ഭാഗ്യശാലികള്‍ രക്ഷപ്പെടാരുണ്ടായിരുന്നു.  എന്റെ ഉമ്മയില്‍ നിന്നും കൈമാറി കിട്ടിയ അറിവില്‍ നിന്നും തനി നടനായ എന്റെ ഭാര്യയും ഈ "ചികിത്സാ രീതി " പരീക്ഷിച്ചു വരുന്നു.

ഈ പരുന്തിന്റേയും കാക്കയുടേയും ഒക്കെ ഭീകര തീവ്രവാദ ഭീഷണികളില്‍ നിന്നും രക്ഷപ്പെടുന്ന ആര്‍ജിത പ്രഥിരോധ ശേഷിയോടെ വളര്‍ന്നു വലുതാകുന്ന നാട്ടിലെ കോഴികളെക്കുറിച്ചോര്‍ത്തപ്പോള്‍ എന്റെ ചെറുപ്പത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന ഒരു പൂവന്‍ കോഴിയെ ഓര്‍മ്മ വന്നു. നീണ്ട കാലുകളും അങ്കവാലുമൊക്കെയുള്ള ഒരു സുമുഖന്‍ . മുന്‍വശത്തെ മുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്ന അവന്‍, പലപ്പോഴും തന്റെ ചില പ്രത്യേക ചേഷ്ടകളിലൂടെ അയല്‍വക്കത്തെ പിടക്കോഴികളെ ആകര്‍ഷിക്കുമായിരുന്നു. യാതൊരു പരിസര ബോധവുമില്ലാതെ പിടക്കോഴികളുടെ  പുറത്തുകയറി 'സവാരിഗിരി' ചെയ്യുന്ന അവന്റെ തന്റേടം അപാരം തന്നെയായിരുന്നു.

മദ്ധ്യനത്തിലേക്കടുക്കുന്ന സൂര്യന്റെ ചൂടില്‍ നടന്നു ക്ഷീണിതനായ എന്റെ മുമ്പില്‍ ഒരു പഴയ കണ്ണൂര്‍ക്കാരന്‍ സുഹ്രുത്ത് അവന്റെ മൊബയില്‍ മോര്‍ച്ചറി കൊണ്ടുവന്നു നിറുത്തി കയറാന്‍ പറഞ്ഞു. ഡോര്‍ തുറന്നു കയറിയ ഞാന്‍ കുറെ വിശേഷങ്ങള്‍ പറഞ്ഞശേഷം ആരുടെയൊക്കെയോ അത്താഴമാകുന്നതിനു മുമ്പുള്ള അന്ത്യ വിശ്രമത്തിലുള്ള കോഴികളെക്കുറിച്ചോര്‍ത്ത എനിക്കൊരു സംശയം, ഇവിടെ ഞാന്‍ കണ്ടു മറന്ന അഴകും ആരോഗ്യവും ആക്രാന്തവും ഉള്ള കോഴികളില്ലേ?

ഉച്ചക്കു ശേഷം എന്റെ ഏറ്റവും പ്രിയ സുഹ്രുത്തിന്റെ റൂമിലേക്കുള്ള യാത്റയിലാണതിനുത്തരം കിട്ടിയത്. ലേശം ഇടവഴിയിലുള്ള അവന്റെ റൂമിനു താഴെ എത്തുമ്പോള്‍ എന്റെ പഴയ പൂവന്‍ കാണിച്ചിരുന്നതുപോലെയുള്ള ചേഷ്ടകള്‍ കാട്ടി  ഒരു ഫിലിപ്പൈനി സുന്ദരിയെ പുതിയതായി വാങ്ങിയ സ്വന്തം TIIDA യില്‍ കയറ്റാനുള്ള ശ്രമം കണ്ടപ്പോള്‍ ; ഇവിടേയും കോഴികളുണ്ട്, ചൂടും ചൂരുമുള്ള കോഴി...

Friday, January 2, 2009

ബാല്യം-ചാപല്യം

വിനോദ യാത്രകള്‍ക്ക് സാഹചര്യം ലഭിക്കാതെ ഒരു ബാല്യ- കൌമാരത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഒരു നൊമ്പരമായി ഇന്നും മനസ്സില്‍ ഊറുമ്പോള്‍ പിന്നീട് നടത്തിയ അനന്തമായ യാത്രകള്‍ക്ക് ഒന്നും ആ ആനന്ദം നല്കാന്‍ ആയില്ലെന്കിലും ചില അനുഭവങ്ങള്‍ നല്‍കാനായി എന്നത് വിസ്മരിക്കാവുന്നതല്ല


ആദ്യത്തെ അകല യാത്ര (നാല്‍പതു കി.മി. മാത്രം ) അമ്മാവനോടോന്നിച്ച് പ്രസിദ്ധമായ ഒരു തീര്‍ഥാടന  കേന്ദ്രത്തിലേക്ക് ആയിരുന്നു. .ആ അനുഭവത്തിന്റെ പിന്‍ബലത്തില്‍ ഞാന്‍ എന്ന പതിമൂന്നു കാരന്‍ നടത്തിയ 'സാഹസിക യാത്ര' അന്നത്തെ സ്വകാര്യ ബസ്സിന്റെ സ്ഥലനാമ സൂചികയില്‍ തട്ടി ഉലഞ്ഞപ്പോഴും തോറ്റില്ല ഈ കൊച്ചു കഴുവേറി. . പിന്നീട് ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം ജീവിതത്തിന്റെ ഗതി തന്നെ തിരുത്തിയ ഒരു 'മഹായാത്ര' ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റ (ജയിച്ചാല്‍ സ്‌കൂള്‍ ലീഡര്‍ ഉറപ്പായിരുന്നു)ഒരു എസ് .എഫ്.ഐ. സ്‌കൂള്‍യൂനിറ്റ് നേതാവിന്റെ ഒളിച്ചോട്ടം ആയിരുന്നോ അതോ ബാല്യ ചാപല്യം മാത്രം ആയിരുന്നോ എന്നത് ഇന്നും മനസിലാകാത്ത ഈ 'മണ്ട ശിരോമണി' അത് എന്തായാലും അന്നത്തെ സഹയാത്രികന്‍ എന്റെ നല്ല സുഹൃത്തായിരുന്ന അയ്യപ്പനോട്‌ ക്ഷമ ചോദിക്കുന്നു. എന്ത് കൊണ്ടെന്നാല്‍ ഞാന്‍ എന്ന കുട്ടി നേതാവ് ഇല്ലായിരുന്നെങ്കില്‍ ആ പാവം അത്തരം ഒരു മണ്ടത്തരത്തിന് നില്‍ക്കില്ലായിരുന്നുഎന്നത് തന്നെ. കയ്യിലെ കാശ് തീരുന്നത് മനസിലാക്കി ഇനി എന്ത് എന്ന ചോദ്യത്തിന്നു ഉത്തരമായി ജോലി തിരഞ്ഞതും ഒടുവില്‍ കിട്ടിയ ജോലി സമ്മാനിച്ച അസുഖവും നല്ല ഒരു അനുഭവമായി-'നാടുവിട്ട രാജാവും വീട് വിട്ട ശ്വാനനും '


ഇതെഴുതുമ്പോള്‍ മനസ് എന്ന മാന്ത്രിക കുതിര എന്നെ ഇരുപത്തിനാലു വര്‍ഷം മുമ്പുള്ള  മൂവാറ്റുപുഴ ആയവന തിരു ഹൃദയ എന്ന സരസ്വതി ക്ഷേത്രത്തിലേക്ക് കൂട്ടിക്കോന്ണ്ടുപോകുന്നത് , ഏതാണ്ട് രണ്ടു ആഴ്ചയോളം നീണ്ട മേല്‍പ്പടി 'മഹായാത്ര' യും അതിന്റെ തിക്താനുഭവങ്ങളും പേറി എത്തിയ എന്നെ സ്വീകരിച്ചവരില്‍ പലരെയും ഇന്നും ഞാന്‍ ഓര്‍ക്കുമ്പോള്‍ അതിലെ ഒരു മുഖം ഇന്നും എന്റെ കണ്ണ് നിറക്കുന്നത് കൊണ്ടാവാം. സ്കൂളിലെ കൊച്ചു ലാബില്‍ എന്റെ രണ്ടു കയ്യും സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു 'എന്റെ മോനെന്തു പറ്റി എന്ന് പറഞ്ഞു വിതുമ്പി കരഞ്ഞ എന്റെ ബഹുമാന്യ ഡൈസി ടീച്ചര്‍ , എന്റെ ഉമ്മ യുടെ കരച്ചിലിന് മുന്‍പില്‍ പോലും പിടിച്ചു നിന്ന എന്നെ ഗുരു ശിഷ്യ ബന്ധത്തിന്റെ ആ നിര്‍മല നീര്‍മിഴികള്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തിക്കളഞ്ഞു .ഇപ്പോള്‍ ഏതെങ്കിലും കന്യാസ്ത്രീ  മഠത്തില്‍ തന്റെ ശിഷ്ട ജീവിതം നയിക്കുന്ന ആ മഹതിയുടെ , അന്ന് എനിക്കുവേണ്ടി കണ്ണീര്‍ വീണ ആ ത്രിപ്പാദങ്ങളില്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.