Friday, October 23, 2009

ഗള്‍ഫുകാരന്റെ വിധി

മിസ്കോളിനു മറുപടി നല്കുവാന്‍ താമസിച്ചത് എന്ത്യേ എന്ന ഭാര്യയുടെ ചോദ്യത്തിനു ഞാന്‍ നല്കിയ മറുപടി ഇത്ര പൊല്ലാപ്പാകുമെന്നു വിചാരിച്ചില്ല. അവള്‍ ഫോണിലൂടെ കുറ്റപ്പെടുത്തലുകളുടെയും ആരോപണങ്ങളുടേയും വിഴുപ്പലക്കാന്‍ തുടങ്ങി, "അല്ലെങ്കിലും നിങ്ങള്‍ അങ്ങനെയാ" എന്നു തുടങ്ങിയ വാമൊഴി ചിലപ്പോഴെല്ലാം സഭ്യതയുടെ സീമകള്‍ ലംഘിച്ചുകൊണ്ടിരുന്നു.
എന്റെ സ്വഭാവ ശുദ്ധിയെ ചോദ്യംചെയ്യുന്ന രീതിയില്‍ ചില പഴയ സംഭവങ്ങള്‍ (ഞാന്‍ പോലും ഓര്‍ക്കാത്തവ) അവള്‍ എനിക്കെതിരെ പ്രയോഗിച്ചപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. ഞങ്ങള്‍ നാട്ടിലായിരിക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ വ്യവസായ നഗരത്തിലൂടെ (മാംസ വ്യവസായവും തഴച്ചു വളരുന്നുണ്ട്) ഉള്ള ഒരു യാത്രയില്‍ അരപ്പാവാട ധരിച്ച ഒരു കൊച്ചു സുന്ദരിയുടെ തുടുത്ത കണംകാലുകളുടെ ആസ്വാദ്യതയെ കുറിച്ച് "ശുദ്ധഗതിക്കാരനായ " ഞാന്‍ വര്‍ണിച്ചതും, ഇടക്കെങ്ങൊ നാട്ടിലെ ആനവണ്ടിയിലെ സവാരിക്കിടയില്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ കൈക്കുഞ്ഞോടുകൂടിയ ഒരു മഹിളാമണിക്കായി ഞാന്‍ കുറച്ച് ഒതുങ്ങി ഇരിപ്പിടം ഒരുക്കിയ എന്റെ വിശാലമനസ്കതയെയും അവള്‍ എത്ര തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു ബോധ്യമാവുന്നതായിരുന്നു അവളുടെ "റ്റിറ്റ് റ്റാറ്റ്". എന്റെ ഓഫീസിലെ ഫിലിപ്പൈനി സുന്ദരികളെക്കുറിച്ചുള്ള എന്റെ നിഷ്കളങ്കമായ വര്‍ണ്ണനകളും എനിക്കെതിരെ സംശയത്തിന്റെ ബ്രഹ്മാസ്ത്രമായി തൊടുത്തപ്പോള്‍ പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെപ്പോലെയായി ഞാന്‍.
എന്റെ വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ മെനക്കെടാതെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ വീര്യം കൂട്ടാനെന്നപോലെ കരച്ചിലും പിഴിച്ചിലും അകമ്പടി സേവിച്ചിരുന്നു. ഒരു നിയസഭാ പ്രസംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവള്‍ കത്തിക്കയറിയപ്പോള്‍ ഇതു സീതി ഹാജിക്കു പറ്റിയതുപോലെ ആയല്ലൊ എന്നു ഞാന്‍ പറഞ്ഞു പോയി. (റണ്‍ട് മൂന്നു ദിവസമായി സ്ഥിരമായി താമസിച്ചു വീട്ടില്‍ വരുന്നതിനു കാരണം തിരക്കിയ ഭാര്യയോട് ഹാജിയാര്‍ പറഞ്ഞ ഉത്തരം ഇങ്ങനെ: "ന്റെ ഐശുമ്മാ ആ ഗൌരി വിടണ്ടേ?! ഒരു കരച്ചിലിന്റെ അകമ്പടിയോടെ നിങ്ങള്‍ ഇപ്പൊഴും ഇജ്ജാതി ഏര്‍പ്പാടുകളുമായി നടക്കുന്നൊ മനുശെനേ എന്ന ചോദ്യം കേട്ട് അന്‍ബരന്നത് ഹാജിയാര്‍ . കഥ ഇങ്ങനെ , വ്യവസായ വകുപ്പു മന്ത്രിയായിരുന്ന ഗൌരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്മേല്‍ നടന്ന ഒരു മാരത്തോണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തതുകൊണ്ടായിരുന്നു എന്നതു സീതി ഹാജി സ്റ്റയിലില്‍ അവതരിപ്പിച്ചപ്പോള്‍ വന്നൊരു പൊല്ലാപ്പ്.)

ഞാന്‍ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കുവാന്‍ തീരുമാനിച്ചു - സീതി ഹാജിയെപ്പോലെ തന്നെ..
നിന്റെ പകരക്കാരി - ആ "ഒനിഡ" യോട് ഒന്നിച്ച് ആയിരുന്നതുകൊണ്ടാണു ഞാന്‍ വിളിക്കാന്‍ താമസിച്ചത് എന്ന പൊല്ലാപ്പിലേക്കു നയിച്ച എന്റെ ഉത്തരം പിന്നീട് ഇങ്ങനെ വിശദീകരിക്കേണ്ടിവന്നു എനിക്ക്.ഞാന്‍ ഒനിഡാ മെഷിനില്‍ അലക്കുകയായിരുന്നു - വിഴുപ്പലക്കുകയായിരുന്നുവെന്ന്.
-ഗള്‍ഫുകാരന്റെ ഒരു വിധി.

7 comments:

പഥികന്‍ said...

അരപ്പാവാട ധരിച്ച ഒരു കൊച്ചു സുന്ദരിയുടെ തുടുത്ത കണംകാലുകളുടെ ആസ്വാദ്യതയെ കുറിച്ച് "ശുദ്ധഗതിക്കാരനായ " ഞാന്‍ വര്‍ണിച്ചതും, ഇടക്കെങ്ങൊ നാട്ടിലെ ആനവണ്ടിയിലെ സവാരിക്കിടയില്‍ മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ കൈക്കുഞ്ഞോടുകൂടിയ ഒരു മഹിളാമണിക്കായി ഞാന്‍ കുറച്ച് ഒതുങ്ങി ഇരിപ്പിടം ഒരുക്കിയ എന്റെ വിശാലമനസ്കതയെയും അവള്‍ എത്ര തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു ബോധ്യമാവുന്നതായിരുന്നു അവളുടെ "റ്റിറ്റ് റ്റാറ്റ്". എന്റെ ഓഫീസിലെ ഫിലിപ്പൈനി സുന്ദരികളെക്കുറിച്ചുള്ള എന്റെ നിഷ്കളങ്കമായ വര്‍ണ്ണനകളും എനിക്കെതിരെ സംശയത്തിന്റെ ബ്രഹ്മാസ്ത്രമായി തൊടുത്തപ്പോള്‍ പത്മവ്യൂഹത്തില്‍പ്പെട്ട അഭിമന്യുവിനെപ്പോലെയായി ഞാന്‍.

Anonymous said...

ഗള്‍ഫുകാരന്റെ ഒരു വിധി.... ithu vayikkunnavantem..

Anonymous said...

ooriyadi.....poratte

Anonymous said...

kollam ennanu pranjathu

കുഞ്ഞൻ said...

മാഷെ..

മാഷ് ഒരു ശുദ്ധഗതിക്കാരനാ‍യിപ്പോയല്ലൊ...

ഒന്നു ട്വിസ്റ്റ് ചെയ്യാൻ നോക്കിയാൽ അത് ഭൂകമ്പത്തിലവസനിക്കാറൊള്ളൂ, അനുഭവസ്ഥൻ..!

Unknown said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പാവം ഭാര്യയെ പറ്റിക്കല്ലേ ഇഷ്ടാ...